2012, ജനുവരി 9, തിങ്കളാഴ്‌ച

ഇനി പെരുന്നയിലും ഹൈ കോടതി ബെഞ്ച്‌ വരുമോ?

മുന്നാക്കക്കരായ ജാതി തലവന്മാരോട്  ഉന്നതന്യായാധിപന്മാര്‍ക്ക്  എത്ര മാത്രം വിധേയത്വമാകാം? മാതൃഭൂമി  ദിനപത്രത്തിന്റെ  ജനുവരി 8, ഞായറാഴ്ച എറണാകുളം ജില്ല വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച ,ഒരു വാര്‍ത്ത കാണുക.
റീപുബ്ലിക് ഓഫ്  ഇന്ത്യയുടെ സുപ്രീം കോര്‍ട്ട് ജഡ്ജുമാര്‍, കേരളത്തിലെ എക്സിക്യൂട്ടീവ് തലവന്‍,  കേരള ഹൈ കോടതി ജഡ്ജുമാര്‍ എന്നീ മഹത്തുക്കള്‍  നായര്‍ സര്‍വീസ് സൊസൈറ്റി തലവന്‍ കെ. നാരായണ പണിക്കരെ കാണാന്‍ അങ്ങോരുടെ കാറിലേക്ക്  കൂട്ടമായി  പോയ 'നായര്‍ മാഹാത്മ്യം' ആണ് നാം വായിച്ചതു. ഈ ഉന്നത ഉദ്യോഗസ്ഥര്‍ വരിയായി നിന്ന്  ജാതി തലവനെ, അല്ലെങ്കില്‍ തങ്ങളുടെ  'ഗോഡ് ഫാദറെ' കണ്ടു വണങ്ങി പോന്നു. 'പണിക്കര് ചേട്ടനെ' കണ്ടു കോരിത്തരിച്ച ഒരു നായര്‍ പത്ര പ്രവര്തകന്റെതാകണം  മേല്‍ റിപ്പോര്‍ട്ട്‌. 
ഉമ്മന്‍ ചാണ്ടി പോയത് മനസ്സിലാക്കാം. പക്ഷെ  നമ്മുടെ ഉന്നത ന്യായാധിപരോ? ഇതാണ്  കൂട്ടരേ, ഇന്ത്യന്‍ ഭരണ ഘടനയുടെ ശരിയായ ഔദ്യോഗിക പ്രോടോകോള്‍.  ജാതി കഴിഞ്ഞേ എന്തും.  വെള്ളാപള്ളി നടേശന്‍, കാന്തപുരം അബൂബാകെര്‍ മുസ്ലിയാര്‍, ഫാദര്‍ അച്ചാരുപറമ്പില്‍, സി കെ ജാനു, എന്നിങ്ങനെ ഏതെങ്കിലും പിന്നാക്ക -ന്യൂനപക്ഷ സമുദായ നേതാക്കന്മാരെ  കാണാന്‍ ഈ ന്യായാധിപന്മാര്‍  ഇറങ്ങി വരുമായിരുന്നോ?  അങ്ങിനെ സംഭവിച്ചാല്‍ നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെ അത് റിപ്പോര്‍ട്ട്‌ ചെയ്യുമായിരുന്നു?  Think About it.   ജുഡീശ്യറിയില്‍ നിലനില്‍കുന്ന  ഈ ജാതി പ്രോട്ടോകോള്‍, അല്ലെങ്കില്‍ ജാതീയാടിസ്ഥാനതിലുള്ള കീഴ്വഴക്കം (Legal maxim based on Indian caste system) പുസ്തകത്തിന്റെ കോപ്പി  വിവകരാവകാശ നിയമ പ്രകാരം  ചോദിച്ചാല്‍ നിങ്ങള്ക്ക് കിട്ടില്ല. കാരണം ഇത്  'ശബരിമലയിലെ ശാന്തിയുടെ  പേരകുട്ടി  രാഹുല്‍ ഈശ്വറിനെ പരികര്മി ആക്കാനായുള്ള ആചാരം' പോലെ അലിഖിതവും, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാണ്‌!  ബഹു. കോടതിയുടെ വിശ്വാസ കാര്യങ്ങളില്‍ ഒരു സാധാരണ പൌരനു, അല്ലെങ്കില്‍  ഏതെങ്കിലും അധസ്ഥിത'ശുംഭനു' എന്ത് കാര്യം? 'കോടതിയലക്ഷ്യം' എന്ന ചക്രായുധം എതിരാളികള്‍ക്ക് നേരെ അലക്ഷ്യമായി  അവര്‍ക്ക് എപ്പോഴും പ്രയോഗിക്കാം.

എന്‍ എസ് എസ നായന്മാര്‍ കേരളത്തിലെ ഹൈ കോടതിയിലും  സുപ്രീംകോടതിയിലും സ്ഥിരായി വ്യവഹാരം നടത്തി ജയിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ സംഭവം  തന്നെ ധാരാളം. സംവരണം തുടങ്ങിയ  സാമൂഹ്യ പുനര്‍ നിര്മാനതിനുതകുന്ന മിക്ക തര്കങ്ങളിലും നായര്‍മാര്‍ അടങ്ങുന്ന  മുന്നാക്ക വിഭാഗത്തിന് അനുകൂലമായ വിധികളാണ് ഒട്ടു മിക്കപോഴും നമ്മുടെ കോടതികള്‍  പുറപ്പെടുവിക്കാര് എന്നത്  യാദ്രിശ്ചികമല്ല. അറിയപ്പെടുന്ന കണക്കുകള്‍ വെച്ച് 80  ശതമാനത്തില്‍ അധികമാണ് ഉയര്‍ന്ന കോടതികളില്‍  ജഡ്ജ്  പണി ചെയ്യുന്ന മുന്നാക്കജാതിക്കാര്‍. പാര്‍ലിമെന്റ്  ഭരണഘടനാ റിവ്യൂ കമ്മിറ്റിയുടെ  2002-ലെ കണക്കു പ്രകാരം, 610 ഹൈ കോടതി ജഡ്ജുമാരില്‍ 20 നു താഴെ മാത്രമേ പട്ടിക ജാതി -വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളൂ! കോടതിയിലെ ജുഡീഷ്യല്‍ റാങ്കിലുള്ളവരുടെ നിയമനങ്ങള്‍ നിയന്ത്രിക്കുന്നത്‌ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ പോലുള്ള ഒരു സംവിധാനത്തിലൂടെ അല്ല. നിലവിലുള്ള  ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും വീതം വെച്ചെടുക്കുന്ന  രീതിയിലാണ് ഇതിന്റെ ക്രമീകരണം. ജഡ്ജുമാരുടെ റാങ്ക് ലിസ്റ്റ്, അതില്‍ നിന്നും ആളെ തെരഞ്ഞെടുക്കല്‍  എന്നിവ കോടതിക്കകത്ത് നടക്കുന്ന പ്രക്രിയ ആണ്.   

ജുഡീഷ്യറിയില്‍ രാഷ്ട്രീയമായ നിയമനങ്ങള്‍ വരുന്നത് പ്രോസിക്യൂഷന്‍ രംഗത്ത് പരിമിതം. ഇതില്‍ ജാതി കളി അപാരമാണ് താനും . പിന്നാക്കക്കാരന്റെ  നിയമനങ്ങള്‍ ഏതെങ്കിലും സാങ്കേതിക കാരങ്ങള്‍ ചൂണ്ടി കാട്ടി ഇല്ലാതാക്കാന്‍ കോടതി വളപ്പിലെ മുന്നാക്ക അഭിഭാഷക ഉദ്യോഗസ്ഥ വൃന്ദം പൊതു താല്പര്യ ഹര്‍ജി ആയുധമാക്കാറുണ്ട്. ആകെ 35 പേരുള്ള കേരള ഹൈ കോടതി ജഡ്ജുമാരില്‍  നായര്‍, മുന്നാക്ക ക്രിസ്ത്യന്‍ പ്രാതിനിധ്യം അവരുടെ ജനസന്ഗ്യയേക്കാള്‍ എത്ര ഇരട്ടിയാണ്! ഏറ്റവും അടുത്ത നടന്ന നിയമനങ്ങള്‍ പോലും ഇത് തെളിയിക്കുന്ന്നു. (എ.വി. രാമകൃഷ്ണപിള്ളയും ബാബു മാത്യു പി. ജോസഫുമാണ് പുതിയ ജഡ്ജിമാര്‍.) മുന്നാക്കക്കാര്‍ പുലര്‍ത്തി വരുന്ന ജുഡിഷ്യല്‍ മേഖലയിലെ കള്ളത്തരങ്ങളെ വിമര്ശിക്കുന്നതിനിടെ കോണ്‍ഗ്രസ്‌ അംഗം സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷനായ ഇന്ത്യന്‍  പാര്‍ലിമെന്റിലെ  ജുഡീഷ്യല്‍ കമ്മിറ്റി (2007)  ഇന്ത്യന്‍ സുപ്രീം കോടതിയുടെ 1993 ലെ തന്നെ അഭിപ്രായം രേഖപെടുത്തിയിരുന്നു.  "Even today, there are complaints that generations of men from the same family or caste, community or religion, are being sponsored and initiated and appointed as judges, thereby creating a new theory of judicial relationship." 

2006-ല്‍ പ്രസിദ്ധപ്പെടുത്തിയ ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടില്‍  ഭീതിതമായ തോതില്‍ മുസ്ലിംകളെ നീതി ന്യായ മേഖലയില്‍ പാര്‍ശ്വവല്കരിച്ചതായി കണ്ടെത്തിയിരുന്നുവെങ്കിലും സര്‍ക്കാരിന് ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത സ്ഥിതി തുടരുന്നു. ന്യൂനപക്ഷ പ്രീണനം ആരോപിച്ചു സവര്‍ണര്‍ സംവരണ ശ്രമങ്ങളെ തകര്‍ത്തു കൊണ്ടേയിരിക്കുന്നു.  മുസ്ലിം ജനസന്ഗ്യ കൂടുതലുള്ള  12 സംസ്ഥാനങ്ങളില്‍ 8 % ത്തില്‍ താഴെയാണ്  ഈ മേഖലയില്‍ മുസ്ലിം പ്രാതിനിധ്യം! ഖുറാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള  റിട്ട്‌ ഹര്‍ജി കല്‍ക്കട്ടാ ഹൈക്കോടതി ജഡ്ജും, സായിബാബയുടെ ഭക്തയും ആയിരുന്ന  ശ്രീമതി പത്മാ ഖസ്തഗിര്‍  1985 ഏപ്രില്‍ ഒന്നാം തീയതി ഫയലില്‍ സ്വീകരിക്കുക വരെ ഉണ്ടായി. ഇന്ത്യയിലെ ജഡ്ജുമാരില്‍ നിരവധി പേര്‍ സത്യാ സായി ബാബ അടക്കമുള്ള ആള്‍ ദൈവങ്ങളുടെ ഭക്തരും, ജാതി ചിന്ത ഉള്ളവരുമാണ്‌. കേന്ദ്ര അഭ്യന്തര വകുപ്പിന്റെ  കണക്കുകള്‍ പ്രകാരം ജില്ല / സെഷന്‍സ് കോടതികളിലൂടെയാണ് 80 % വ്യവഹാരങ്ങളും ഇന്ന്  തീര്‍പ് കല്പിക്കപെടുന്നത്. എന്നാല്‍ നയപരമായ, സാമൂഹ്യ പ്രാധാന്യമുള്ള പല പ്രശ്നങ്ങളും തീര്‍പ് കല്പിക്കുന്നത് ഉയര്‍ന്ന കോടതികളിലാണ്. ഉദാഹരണത്തിന്, സാമൂഹ്യ സമത്വത്തിനു വേണ്ടി ജനപ്രതിനിധികള്‍  പാസ്സാക്കി  എടുക്കുന്ന സംവരണം പോലുള്ള വിഷയങ്ങള്‍ക്കെതിരെ ഹൈ കോടതി, സുപ്രീം കോടതി എന്നിവ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്  സാധാരണമാണ്. തങ്ങളുടെ അധികാരം നഷ്ടപെടുമോ എന്ന സവര്‍ണ ജാതി താല്പര്യം മാനിച്ചാണ് ഇത്തരം വിധികള്‍ എന്ന് കാണാം.

ഡിസംബര്‍ 2016 നു വിരമിക്കുന്ന, പട്ടാമ്പി സ്വദേശിയായ, കേരള ഹൈ കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ലവ് ജിഹാദ് വിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തിയ വ്യാജ ഊഹാപോഹങ്ങളെ തെളിവായി സ്വീകരിച്ചു അന്വേഷണത്തിന് ഉത്തരവിട്ടതോര്‍ക്കുക. 4000 അമുസ്ലിം പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്  എന്നും പൊന്നാനി, കോഴിക്കോട്, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിംയുവാക്കള്‍ക്കു  'ലോലന്‍ മുസ്ലിയാര്‍' എന്ന  അന്താരാഷ്‌ട്ര ഭീകരന്‍ റോമിയോ ജിഹാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് എന്നൊക്കെയുള്ള  ഒരു കൂട്ടം സംഘ പരിവാര പത്ര പ്രവര്‍ത്തകരുടെയും, പോലിസ് സേനയിലെ തന്നെ ചില കാവിക്കാരുടെയും  വ്യാജ റിപ്പോര്‍ട്ടുകള്‍ മാത്രമായിരിക്കുമോ അദ്ധേഹത്തിന്റെ വിധിക്ക് കാരണം?
കാക്കി ട്രൌസര്‍ ഇട്ടു, വടിയുമായി ആര്‍ എസ എസ  ഡ്രില്‍ ചെയ്തിരുന്ന  പലരും അത് തല്‍കാലം ഊരി  വെച്ച് ജഡ്ജുമാരാകുകയും  ഗ്രിഹാതുരത്വം പുതുക്കാനായി ഇടക്കൊക്കെ വന്നു ജന്മാഷ്ടമി, വിവേകാനന്ദ ജയന്തി, തുടങ്ങിയ സംഘ പരിപാടികളില്‍ പങ്കെടുക്കുകയും അടുത്തൂണ്‍ പറ്റിയാല്‍ തിരിച്ചു ബി ജെ പി യിലെത്തി മന്ത്രിയോ നിയമ നിര്‍മാണ സഭയിലോ അന്ഗം ആകുകയും ചെയ്യുന്ന  നാടാണ് ഭാരതം. ബി ജെ പി നേതാവ്  ജസ്റിസ് ഗുമന്‍ ലാല്‍ ലോധ, അയോധ്യ യിലെ ബാബറി മസ്ജിദിനകത്ത്‌ വിഗ്രഹം പ്രതിഷ്ടിക്കാന്‍ ജനുവരി 5, 1950നു  അനുമതി നല്‍കിയ  ആലപുഴ കൈനകരി സ്വദേശിയും  ജില്ല മജിസ്ട്രടുമായിരുന്ന  കെ കെ നായര്‍ തുടങ്ങിയവര്‍ ഉദാഹരണം. കെ കെ നായര്‍ പിന്നീട് ജനസന്ഘം അന്ഗമായി പാര്‍ലിമെന്റില്‍ എത്തി. 

രാഷ്ട്രീയത്തിന് പുറത്തുള്ള  ജാതി ബന്ധം സവര്‍ണര്‍  ഏപോഴും  പ്രകടിപ്പിക്കാറുണ്ട്.  സംഘപരിവാരം വിവിധ  പേരില്‍ പടച്ചുണ്ടാക്കുന്ന സംഘടനകളുടെ ചടങ്ങുകളില്‍ റിട്ടയേര്‍ഡ്‌  ജസ്റ്റിസ്‌  വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് ആര്‍. ഭാസ്കരന്‍, ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍, ജസ്റ്റിസ് എം. രാമചന്ദ്രന്‍ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ തുടങ്ങി സര്‍വീസില്‍ ഉള്ളവരും പിരിഞ്ഞവരും ഒരു പോലെ പങ്കെടുക്കുന്നതായി വാര്‍ത്തകളില്‍ കാണാം. സവര്‍ണ കല, വിദ്യാഭ്യാസം, സാഹിത്യം, ദേശസ്നേഹം,  എന്നിവയുടെ പേരില്‍ സംഘടിപ്പിക്കുന്ന  ഇത്തരം ചടങ്ങുകളില്‍ സവര്‍ണ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള  ശ്രമങ്ങളോ, ജാതി -രാശി പൊരുത്തം നോക്കിയുള്ള വിവാഹ ആലോചനകളോ മറ്റോ ആകും പ്രധാനമായും നടക്കുക.  കൊച്ചിയിലെ  സംഘ പരിവാര  സംഘടനകളില്‍  ഏറ്റവും സജീവമായ വ്യക്തിയാണ്  റിട്ട.ജസ്റ്റിസ് ടി.എല്‍.വിശ്വനാഥ അയ്യര്‍.   ഇയ്യിടെ സുപ്രീം കോടതിയില്‍ സംവരണവുമായി  ബന്ധപ്പെട്ട ഒരു വിഷയത്തില്‍  കേരള പി എസ സി ക്ക് വേണ്ടി ഹാജരായ വിശ്വനാഥ അയ്യരുടെ വാദങ്ങള്‍ സര്‍ക്കാര്‍ നിലപാടിനെ തോല്പിക്കുകയാണ് ചെയ്തത്. അച്യുതാനന്ദന്റെ കാലത്ത് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് ആയിരുന്ന പി.ജി. തമ്പി  പോലും പല കാര്യങ്ങളിലും 'നായര്‍' താല്പര്യം സംരക്ഷിക്കാനുള്ള രീതിയിലാണ് പെരുമാറിയതെന്ന് കാണാം. 

നായന്മാര്‍ക്കും സംഘ പരിവാരത്തിനും ഇഷ്ട്രപ്പെട്ട ജഡ്ജിമാറുള്ള സ്ഥലം നോക്കിയാണ് ആര്‍ എസ് എസ്സും , സുബ്രഹ്മണ്യന്‍ സ്വാമിയും. എന്‍ എസ, എസും  അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വിധി കോടതിയില്‍ നിന്നും വാങ്ങിക്കുന്നത്.  മലഗോവ്,അജ്മീര്‍ മുതലായ സ്ഫോടന കേസില്‍  ആര്‍ എസ് എസ്  കേന്ദ്ര നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പേര് പ്രതിസ്ഥാനത്ത് വന്നപ്പോള്‍  സംഘ പരിവാരത്തിനു കലിപ്പ് വന്നു  സി ബി ഐക്കെതിരെ  നോട്ടീസ് അയക്കുകായി. ഇന്ദ്രേഷ് കുമാറിനെ സംരക്ഷിക്കാന്‍ ഭരണകൂടത്തില്‍, കോടതിയില്‍  ആളുകളുണ്ട് എന്നതിനാല്‍ അയാള്‍ ഒരിക്കലും ജയിലില്‍ കിടക്കില്ല.
മാധുരി ഗുപ്ട
ചാരവൃത്തിക്ക് അറസ്റ് ചെയ്യപ്പെട്ട പാകിസ്ഥാനിലെ ഇന്ത്യന്‍ മുന്‍ നയതന്ത്രജ്ഞ മാധുരി ഗുപ്തയ്ക്കു പോലും ഇവിടെ ജാമ്യം ലഭിച്ചു. എന്നാല്‍  'ഭീകരവാദി' എന്ന ആജീവനാന്ത ചാപ്പ കുത്തി,  മദനിയെ നിരന്തരമായി ജയിലില്‍ ഇടുന്നതും കോടതി വിധികളിലൂടെ തന്നെ. രാജ്യ ദ്രോഹ കുറ്റം ഉണ്ടായിട്ടു പോലും, ബ്രാഹ്മണ ജാതിക്കാരിയായ മാധുരി ഗുപ്തക്ക് വെറും മൂന്നു വര്‍ഷ തടവാണ് വിധിച്ചത് ! അങ്ങിനെ  ഈ നാട്ടിനോടുള്ള  'ദേശ കൂറ്'(patriotism) തെളിയിക്കുകയെന്നത് ദരിദ്രനായ പിന്നാക്കക്കാരന്റെ 'കടമയും' (duty) അവന്റെ 'ദേശ കൂറ്' നിരന്തരമായി ചോദ്യം ചെയ്യുകയെന്നത് സമ്പന്നനായ, അല്ലെങ്കില്‍ യൂണിഫോറം ധരിച്ച  മുന്നാക്കക്കാരന്റെ 'അവകാശവുമാണ്' (right). മുസ്ലിംകളോ, ആദിവാസികളോ, ദളിതരോ, 'നവ ഇടതുപക്ഷക്കാരോ'  ആയിരിക്കും കടമ നിറവേറ്റാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യര്‍.

10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള  ഇന്ത്യന്‍  ഇരട്ട നീതിയുടെ അടിസ്ഥാനം. വികലാങ്ങനും രോഗിയുമായ  അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യം നിഷേധിക്കുന്ന കോടതികള്‍ തന്നെ ബാലകൃഷ്ണ പിള്ളക്കും, സന്തോഷ്‌ മാധവന്‍ നായര്‍ക്കും, സുഖ്രാമിനും,  സ്ത്രീ പീഡന കേസില്‍ പ്രതിയായ സംഘ പരിവാര്‍ സ്വാമിയും മുന്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുമായ ചിന്മയാനന്ദക്കും ജാമ്യം നല്‍കും. 

പെരുന്ന്ന നായന്മാരുടെ അഹങ്കാരം, അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹത്തില്‍ ഉള്ള  അമിത സാമുദായിക പ്രാതിനിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'നായര്‍ സ്വത്വ ബോധം' മാത്രം ഉയര്‍ത്തി പിടിക്കുന്ന ഒരു പിടി ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലും കേരളത്തിലും പ്രധാന പദവികളില്‍ ഉള്ളതിനാല്‍ ചില  'പിള്ള'മാരും,പണിക്കന്മാരും, മേനോന്മാരും നായന്മാരും കൂടെ നീതി നിയമ വ്വ്യവസ്ഥ തങ്ങളുടെ സമുദായ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്യുകയാണിവിടെ. പിന്നാക്ക സമുദായക്കാരുടെ വളര്‍ച്ച തടയുന്ന 'വലതു പക്ഷ നീതി' രാജ്യത്തെ ഉയര്‍ന്ന കോടതികളില്‍ നിന്ന് വരുന്നതും അവിടങ്ങളിലെ ഉന്നത ജാതീയ പ്രാതിനിധ്യം കൊണ്ടാണ്. 
 'സ്വന്തമായി ഇല്ലാത്ത വോട്ട്   വില്‍ക്കാനുണ്ടെന്ന്' കള്ളം പറയുന്ന BJP യെ പോലെ, കേരളത്തിലെ ഇരു മുന്നണികളെയും 'സമദൂരവും' 'ശരിദൂരവും' പറഞ്ഞു  'ബ്ലാക്ക്മെയ്ല്‍' ചെയ്യുന്ന ഒരു സമ്മര്‍ദ ഗ്രൂപ്പ്‌ ആണ്  NSS. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നിന്നിട്ട് പോലും വെറും 5 നിയമ സഭ സീറ്റുകള്‍ നേടിയ ചരിത്രമേ NSS കക്ഷിക്ക് ഉള്ളൂ. പിന്നീട്  ഇവരില്‍ ചിലര്‍ മതേതര പാര്‍ടി ആയ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ വന്നെത്തി. അവരില്‍  തേറമ്പില്‍ രാമകൃഷ്ണന്‍ പിന്നീടു സ്പീക്കര്‍ പോലും ആയി.  'ബാല ഗോകുലം' എന്ന സംഘ പരിവാര്‍ സംഘടന  2005 ല്‍ സംഘടിപ്പിച്ച 'ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാന തല സ്വാഗത സംഘം അധ്യക്ഷനും ഈ NSS കാരന്‍ സ്പീക്കര്‍ തന്നെ ആയിരുന്നു. RSS ഉം NSS ഉം പലപ്പോഴും സമാന ജാതി താല്പര്യങ്ങളുള്ള ഇരട്ട പെട്ട മക്കളാണ്. കോടതികളില്‍ ജയിക്കുന്ന ഈ രണ്ടു വര്‍ഗ്ഗവും നേരിട്ട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്കാന്‍ വിധിക്കപെട്ടവരാന് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ നല്ല ഭാഗമാണ്. 

എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്ന 140 മണ്ഡലങ്ങളില്‍നിന്ന് 73 ഹിന്ദുക്കളാണ് ജയിച്ചുവന്നിട്ടുള്ളത്. ഇതില്‍ 36 പേരും നായന്മാരാകുന്നു.  ജനസംഖ്യയനുസരിച്ച് 17 സീറ്റിനേ നായര്‍ക്ക് അര്‍ഹതയുള്ളൂ. ബാക്കി, 37ല്‍ 16 പേര്‍ പട്ടികജാതി/വര്‍ഗക്കാരാണ്.  രണ്ട് പേര്‍, എസ്.  ശര്‍മയും ടി.എന്‍. പ്രതാപനും ധീവരരാണ്. സി.എന്‍. ബാലകൃഷ്ണന്‍ എഴുത്തച്ഛന്‍ സമുദായക്കാരന്‍.  18 പേര്‍ മാത്രമാണ് ഈഴവര്‍. ജനസംഖ്യയില്‍ വെറും 12 ശതമാനം മാത്രമുള്ള നായര്‍ക്ക് 36 സീറ്റും 28 ശതമാനമുള്ള ഈഴവന് വെറും 18 സീറ്റും.  ഈഴവര്‍ക്ക് 35 സീറ്റു കിട്ടണം. 2006ല്‍ ഇരുമുന്നണികളിലും കൂടി നായര്‍ ഇതിലും കൂടുതലുണ്ടായിരുന്നു-86 പേര്‍! തോറ്റ നായര്‍ സ്ഥാനാര്തികളുടെ എണ്ണം ഇവിടെ കുറിക്കുന്നില്ല.  രമേശ്‌ ചെന്നിത്തലയുടെ പഴയ ഗണ്‍മാന്റെ മകന്‍ എം ലിജു എന്ന യൂത്ത് കോണ്‍ഗ്രസ്‌  നേതാവ് വരെ തോറ്റ നായര്‍ ഗണത്തില്‍ പെടും.  കേരളത്തിലെ 13ാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം,  ഇങ്ങിനെ: ആകെ പോള്‍ ചെയ്ത വോട്ട്: 1,74,37,652. യു.ഡി.എഫ്: 80,02808, എല്‍.ഡി.എഫ്: 78,46,672. വോട്ടുശതമാനം: യു.ഡി.എഫ് 45.89 (2006ല്‍ 42.99), എല്‍.ഡി.എഫ്: 44.9 (2006ല്‍ 48.58). ബി.ജെ.പി 6.07 (2006ല്‍ 4.75).

ഭൂരിപക്ഷ വോട്ടോടെ, ജനാധിപത്യ സ്ഥാപനങ്ങള്‍ പാസക്കിയെടുക്കുന്ന നിയമങ്ങള്‍,  പിന്നാക്ക വിഭാഗങ്ങള്‍ക്ക്  അനുകൂലമായാല്‍ അവ നിയമാധിഷ്ടിതമായി  തകര്‍ക്കാനുള്ള ഒരു കേന്ദ്രമായാണ് സവര്‍ണര്‍ കോടതികളെ കാണുന്നത്.  സവര്‍ണരുടെ ജാതി താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോടതികള്‍ക്ക് കഴിയും. കാരണം അവിടെ സവര്‍ണര്‍ക്കു കനത്ത ഭൂരിപക്ഷമുണ്ട്. കോടതികള്‍ ഗവണ്മെന്റ് എന്ന ചട്ടകൂടിലെ അവിഭാജ്യ ഘടകമാണ് താനും. അങ്ങിനെ ജാതീയമായ ന്യൂന പക്ഷമായ സവര്‍ണ വിഭാഗം, ജുഡിഷ്യറി, മാധ്യമങ്ങള്‍, ബ്യൂറോക്രസി, എന്നിവ ഉപയോഗിച്ച്, ഇന്ത്യന്‍ ജനാധിപത്യത്തെ നിരന്തരമായി വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ്.  'ലോക്പാല്‍' പോലെയുള്ള അതിശക്തമായ നീതിന്യായ സ്ഥാപനങ്ങള്‍ വരുകയും അവിടെ സവര്‍ണര്‍ക്കു  കോടതികളിലെ  പോലെ ഭൂരിപക്ഷം വരികയും ചെയ്‌താല്‍, നിയമ നിര്‍മാണ സഭകളെയും, ഭരണ നിര്‍വഹണ വിഭാഗത്തെയും അവരുടെ വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ കഴിയും. സവര്‍ണരെ പോലെ, ചാണക്യന്റെ അര്‍ഥശാസ്ത്രം പഠിച്ചു, അതിലെ  എല്ലാ കുബുദ്ധിയും ഉള്‍ക്കൊണ്ട്‌, പിന്നാക്ക അധസ്ഥിത സമൂഹം മുന്നോട്ടു പോകാന്‍ പഠിച്ചില്ലെങ്കില്‍, ജനാധിപത്യവും ആത്മാഭിമാനവും, സ്വാതന്ത്ര്യവും അവനു എന്നും കിട്ടാകനി ആയി നില കൊളളും.

7 അഭിപ്രായങ്ങൾ:

  1. കെ.ആര്‍. നാരായണന്‍ എന്നാ ദളിതന്‍ ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്‌ ജഡ്ജിമാരുടെ ഒരു പട്ടിക ഒപ്പിടാനായി കേന്ദ്ര സര്‍ക്കാര്‍ അയച്ചു കൊടുത്തപ്പോള്‍ അതില്‍ ഒപ്പിടാതെ എത്ര പട്ടിക വിഭാഗക്കാര്‍ ജഡ്ജിമാരായി ഉണ്ടെന്നു ഒരു നോട്ടു കുറിച്ച് അയച്ചതാണ് സംഘപരിവാരത്തിന് അദ്ദേഹത്തിനെ അനഭിമാതനാക്കിയത്. വീണ്ടും ഒരു ടേം കൂടി അനുവദിക്കാതെ വാജ്പേയ്‌ സര്‍ക്കാര്‍ നോക്കി.

    മറുപടിഇല്ലാതാക്കൂ
  2. “റീപുബ്ലിക് ഓഫ് ഇന്ത്യയുടെ സുപ്രീം കോര്‍ട്ട് ജഡ്ജുമാര്‍, കേരളത്തിലെ എക്സിക്യൂട്ടീവ് തലവന്‍, കേരള ഹൈ കോടതി ജഡ്ജുമാര്‍ എന്നീ മഹത്തുക്കള്‍ നായര്‍ സര്‍വീസ് സൊസൈറ്റി തലവന്‍ കെ. നാരായണ പണിക്കരെ കാണാന്‍ അങ്ങോരുടെ കാറിലേക്ക് കൂട്ടമായി പോയ 'നായര്‍ മാഹാത്മ്യം' ആണ് നാം വായിച്ചതു. “

    ജില്ലയിലെ മുതിർന്ന അഭിഭാഷകരെ ആദരിക്കുന്ന ചടങ്ങിൽ എൻ എസ് എസിന്റെ പ്രസിഡന്റായ ഒരു അഭിഭാഷകന് പങ്കെടുത്തുകൂടാ എന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  3. @മാറുന്ന മലയാളി, നാരായണ പണിക്കര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുക അല്ല ഞാന്‍ ചെയ്തത്. ഉന്നത സ്ഥാനീയരായ ജഡ്ജുമാര്‍ ഒരു ജാതി തലവന്റെ ആശീര്‍വാദം, അയാളുടെ കാറിനു അടുത്ത് വരെ ചെന്ന് തേടുന്നതിന്റെ ജാതീയമായ സാമൂഹ്യ പശ്ചാത്തലം ആണ് ഞാന്‍ ഇവിടെ വിവരിച്ചത്. താങ്കളുടെ ബ്ലോഗിലേക്ക് ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മാത്രമായിരുന്നോ ഈ കമന്റ്‌? അതോ നായര്‍ സംഘടനയെ വിമര്ശിക്കുന്നതിനാണോ? രണ്ടാമതെതാനെങ്കില്‍, നായന്മാരില്‍ കാലത്തു വെറ്റിലടക്ക മുറുക്കി കുടുമ ഒതുക്കിക്കെട്ടി കേസുകെട്ടുമായി കോടതിയിലേക്കു പോവുന്നവരുടെ അംഗസംഖ്യ കുറഞ്ഞിട്ടുണ്ടാവാമെങ്കിലും ബ്ലോഗിലും കലഹസ്വഭാവത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന കാര്യം കട്ടായം.

    മറുപടിഇല്ലാതാക്കൂ
  4. താങ്കളുടെ ബ്ലോഗിലേക്ക് ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മാത്രമായിരുന്നോ ഈ കമന്റ്‌?

    ഹഹഹ... എന്റെ ബ്ലോഗിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ ഞാൻ ഒരു കമന്റ് ഇവിടെ കൊണ്ടിടുക....താങ്കളുടെ പോസ്റ്റിന്റെ നിലവാരം അത്രയുമേ ഉള്ളു എന്ന് താങ്കൾക്ക് തന്നെ തോന്നുന്നെങ്കിൽ എനിക്കൊന്നും പറയാനില്ല....

    എനിക്ക് തന്ന മറുപടിയിൽ തന്നെ താങ്കളുടെ അസഹിഷ്ണുത വ്യക്തമാണ്. എന്തിനെയും ഏതിനേയും ‘വർണ്ണാടിസ്ഥാനത്തിൽ‘ മാത്രം കീറിമുറിക്കുന്ന താങ്കൾ തിരിച്ചുള്ള നിർദ്ദോഷ ചോദ്യങ്ങളെ പോലും ഭയപ്പെടുന്നതെന്തിനാണ് മാഷേ?

    ഉന്നത സ്ഥാനീയരായ ജഡ്ജുമാര്‍ ഒരു ജാതി തലവന്റെ ആശീര്‍വാദം, അയാളുടെ കാറിനു അടുത്ത് വരെ ചെന്ന് തേടുന്നതിന്റെ ജാതീയമായ സാമൂഹ്യ പശ്ചാത്തലം ആണ് ഞാന്‍ ഇവിടെ വിവരിച്ചത്. ഇതിലെന്ത് സാമൂഹ്യ പശ്ചാത്തലമാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും അങ്ങോട്ട് പിടി കിട്ടുന്നില്ല.മുതിർന്ന അഭിഭാഷകരെ ആദരിക്കുന്ന ചടങ്ങ്. അല്ലാതെ നായർ സമ്മേളനമല്ല. അവിടെ പണിക്കരെയും മുതിർന്ന അഭിഭാഷകനെന്ന രീതിയിൽ ക്ഷണിച്ച് ആദരിക്കുന്നു. ആ ചടങ്ങിൽ പങ്കെടുത്ത ചില ജഡ്ജിമാർ ആ വൃദ്ധന്റെ അനുഗ്രഹം വാങ്ങുന്നു. അതിലെന്താണ് ഇത്ര തെറ്റ്....സുപ്രീം കോടതി ജഡ്ജിമാർ എൻ.എസ്.എസ് പ്രസിഡന്റ് കൂടിയായ പണിക്കരുടെ അനുഗ്രഹം വാങ്ങിയതാണ് താങ്കൾക്ക് തെറ്റായി തോന്നിയതെങ്കിൽ ഒന്നു ചോദിക്കട്ടെ രാഷ്ട്രപതി ഇന്ത്യയുടെ പ്രഥമ പൌരനാണ്. അതുകൊണ്ട് തന്നെ പഠിപ്പിച്ച ഗുരുവിന്റെ (അങ്ങേർ` ചിലപ്പോൾ കള്ളനായിരിക്കാം കൊള്ളക്കാരനായിരിക്കാം) അനുഗ്രഹം വാങ്ങാൻ പാടില്ല എന്നു പറയുന്നത് പോലെ ബാലിശമല്ലേ ആ വാദം.

    അതോ നായര്‍ സംഘടനയെ വിമര്ശിക്കുന്നതിനാണോ?
    തന്നെ തന്നെ......നായന്മാരുടെ വീടുകളിലെല്ലാം ഇന്ന് അടുപ്പ് പുകയുന്നത് എൻ.എസ്.എസ് എന്നൊരു സംഘടന ഉള്ളത് കൊണ്ട് മാത്രമല്ലേ....അല്ലെങ്കിൽ തന്നെ പണിക്കരും സുകുമാരൻ ചേട്ടനും കൂടി ഭരിച്ച് ഭരിച്ച് നായന്മാരെല്ലാം ഇന്ന് “നല്ല” നിലയിലാ....ഒന്നു പോണം ഹേ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാറുന്ന മലയാളികള്‍ക്കിടയില്‍ ഒരു സാമൂഹ്യ മാറ്റത്തെ എന്നും തകര്കുന്നത് നായന്മാരാന്. ഹൈന്ദവഐക്യം പറയുമ്പോള്‍ പോലും ഈഴവന്മാരോടൊപ്പം നില്‍ക്കാത്ത വര്‍ണാശ്രമ വാദികള്‍. പിന്നെ ദളിതരുടെ കാര്യം പറയണോ? മാടമ്പിനായന്മാരും സ്ഥാനിനായന്മാരും അടങ്ങുന്ന മുന്തിയ നായര്‍ മുതല്‍ ആന്തൂറിനായര്‍ വരെ പതിമൂന്നു വകഭേദമുള്ള നായര്‍സമുദായത്തിന്റെ മുജ്ജന്മസുകൃതമാണ് എന്‍.എസ്.എസ്. ഇതില്‍ താങ്കള്‍ ഇതു തരം നായരാണ്? ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളിലും ചരിത്രകാരനാക്കി എഴുന്നള്ളിക്കുന്നതു അന്തരിച്ച സാഹിത്യകാരന്‍ ഗുപ്തന്‍നായരുടെ മകന്‍ ശശിഭൂഷനെയാണ്. മലയാളം അധ്യാപകന്‍ ആയ അദ്ധേഹത്തെ ചരിത്രകാരന്‍ എന്ന് വിളിക്കാമെങ്കില്‍ താങ്കളെയും ഒരു നായര്‍ ബുദ്ധി ജീവി എന്ന് വിളിക്ക്കാം. തരക്കാരോട് കളിക്ക് നായരെ.

      ഇല്ലാതാക്കൂ
  5. എന്‍.എസ്.എസ് അധ്യാപകരെ നിയമിക്കുന്നത് നിയമ വിരുദ്ധമായെന്ന് സര്‍ക്കാര്‍

    സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി എന്‍.എസ്.എസിന്റെ സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹൈക്കാാേടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ പാക്കേജ് ഭരണഘടനാവിരുദ്ധമാണെന്ന് പരാതിപ്പെട്ട എന്‍.എസ്.എസ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം.

    എന്‍.എസ്.എസിന്റെ സ്കൂളുകളില്‍ ശമ്പളമില്ലാതെ 23 അധ്യാപകര്‍ക്ക് നിയമനം നല്‍കിയിട്ടുണ്െടന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ അവഗണിച്ചാണ് ഈ നിയമനങ്ങളെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി പി വിജയന്‍ കോടതിയെ അറിയിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 17 ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടുമാര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം.

      പി. എസ്. ആന്റണി (സി. ജെ. എം. തൃശ്ശൂര്‍), ബി. വിജയന്‍ (സി. ജെ. എം. എറണാകുളം), പി. രാഗിണി (സി. ജെ. എം. ആലപ്പുഴ), ഇ. സൗന്ദരേഷ് (സി. ജെ. എം. കൊല്ലം), എസ്. ഇന്ദുകല (സി. ജെ. എം. പത്തനംതിട്ട).

      ബി. കലാംപാഷ (സി. ജെ. എം. തിരുവനന്തപുരം), ടി. കെ. രമേഷ്‌കുമാര്‍ (സി. ജെ. എം. കോട്ടയം), കെ. എ. രാജ്‌മോഹനന്‍ (സി. ജെ. എം. കാസര്‍കോഡ്).

      എം. നന്ദകുമാര്‍ (സി. ജെ. എം. തൊടുപുഴ), വി. ദിലീപ് (സി. ജെ. എം. മഞ്ചേരി), വി. പ്രകാശ് (സി. ജെ. എം. പാലക്കാട്), വി. കെ. രാജന്‍ (സി. ജെ. എം. കോഴിക്കോട്), ഇ. ബൈജു (സി. ജെ. എം. തലശ്ശേരി), സി. സുരേഷ്‌കുമാര്‍ (സി. ജെ.എം. കല്പറ്റ), വി. കെ. അരവിന്ദബാബു (പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എറണാകുളം), എസ്. ജയകുമാര്‍ (സബ് ജഡ്ജ് ഹോസ്ദുര്‍ഗ്ഗ്), കെ. സത്യന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ കേരള ജുഡീഷ്യല്‍ അക്കാദമി, ഹൈക്കോടതി) എന്നിവര്‍ക്കാണ് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇവരെ ഏത് സ്ഥാനങ്ങളില്‍ നിയമിക്കണമെന്നത് സംബന്ധിച്ച് ഹൈക്കോടതിയാണ് തീരുമാനിക്കുക.
      17 ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടുമാര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം.

      ഇല്ലാതാക്കൂ